എക്സ്ട്രാക്ഷൻ റിവ്യൂ

കഴിഞ്ഞ ദിവസം നെറ്ഫ്ലിക്സിൽ റിലീസ് ആയ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഇന്ത്യയിലെ മാർവൽ ചിത്രങ്ങളുടെ ആരാധകർക്ക് പ്രിയങ്കരനായ സൂപ്പർ ഹീറോകളിൽ ഒന്നാണ് 'തോർ'. അസ്ഗാർഡിന്റെ ദൈവമായ തോറിന്റെ വേഷമണിഞ്ഞ ക്രിസ് ഹെംസ്വർത്ത് നായകനായ ആക്ഷൻ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കഥ നടക്കുന്ന ചിത്രത്തിൽ നിരവധി ഇന്ത്യൻ അഭിനേതാക്കളും വേഷമണിഞ്ഞിട്ടുണ്ട്. സിയൂഡാഡ് എന്ന ഗ്രാഫിക് നോവലിനെ ആധാരമാക്കി അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ചിത്രത്തിന്റെ സഹസംവിധായകനായ ജോ റൂസ്സോയാണ് രചന നിർവഹിച്ചിരിക്കുന്നത്. സാം ഹാർഗ്രേവ് ആണ് സംവിധാനം.
സംഘർഷഭരിതമായ ചില രംഗങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് വണ്ടികൾ സ്തംഭിച്ചു നിൽക്കുന്ന ഒരു മേൽപ്പാലത്തിലൂടെ നായകൻ തോക്കുമായി നടന്ന് വരുന്നുണ്ട്. തനിക്കെതിരെ വെടിയുതിർക്കുന്ന ചില പൊലീസുകാരെ അയാൾ കീഴടക്കുന്നു. പക്ഷെ അപ്രതീക്ഷിതമായി ഒരു ആക്രമണത്തിൽ വെടിയേൽക്കുന്ന നായകൻ അവശനായി ഇരിക്കുന്നു.അപ്പോൾ അയാളുടെ അവ്യക്തമായ ഓർമകളിൽ ഒരു കുട്ടി കടൽക്കരയിൽ കളിക്കുന്നു, ഇത് ചിലപ്പോൾ മകനായിരിക്കാം.അവിടെ വെച്ചാണ് ടൈറ്റിൽ കാണിക്കുന്നത്. പിന്നീട് കഥ നടക്കുന്നത് ഇന്ത്യയിലാണ്. സ്‌കൂൾ വിദ്യാർത്ഥിയായ ഓവി മഹാജനെ(രുദ്രാക്ഷ് ജയ്‌സ്വാൾ) തന്റെ ജയിലിൽ കഴിയുന്ന അച്ഛൻ ഓവി മഹാജൻ സീനിയറിന്റെ (പങ്കജ് ത്രിപാഠി) പ്രധാന ശത്രുവായ ബംഗ്ലാദേശ് ഡ്രഗ് ഡീലർ ആമിർ ആസിഫ് (പ്രിയൻഷു പൈന്യുലി) തട്ടി കൊണ്ട് പോവുന്നു. തുടർന്ന് തന്റെ പ്രൊട്ടക്ടർ സാജുവിനോട് (രൺദീപ് ഹൂഡ) ധാക്കയിൽ പോയി പയ്യനെ രക്ഷപ്പെടുത്താൻ ആജ്ഞാപിക്കുന്നു. തുടർന്ന് പയ്യനെ രക്ഷപ്പെടുത്താനുള്ള മിഷൻ ഓസ്‌ട്രേലിയയിലെ ടൈലർ റേക്ക് ( ക്രിസ് ഹെംസ്വർത്ത് ) ഉൾപ്പെടുന്ന ടീമിന് ചുമതലപ്പെടുത്തുകയാണ്. പിന്നീട് ധാക്കയിലേക്ക് പോകുന്ന ടൈലർ റേക്ക് ഓവി മഹാജനെ രക്ഷപ്പെടുത്താൻ നടത്തുന്ന സാഹസികമായ നീക്കങ്ങളും ഓരോ ഘട്ടങ്ങളിലും റേക്ക് നേരിടുന്ന പരീക്ഷണങ്ങളും, അവയെ മറികടക്കാനുള്ള ശ്രമങ്ങളും ഒക്കെയാണ് ചിത്രത്തിൽ.
ക്രിസ് ഹെംസ്വർത്ത് തന്റെ തോർ സൂപ്പർഹീറോ പരിവേഷം മാറ്റി വെച്ച് ഒരു സ്പെഷ്യൽ ഏജന്റ് ആയി മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു.
ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു രംഗത്തിൽ ഒരു വലിയ പാറക്കെട്ടിന്റെ മുകളിൽ നിന്നും വെള്ളത്തിലേക്ക് എടുത്ത ചാടുന്ന രംഗം കോരിത്തരിപ്പിച്ചു. അക്വമാൻ പോലെ വെള്ളത്തിൽ തപസ്സിരിക്കുന്നതെല്ലാം പ്രേക്ഷകനെ ത്രിൽ അടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ രംഗം. കുറച്ചുപേർ മാത്രം അടങ്ങുന്ന ഒരു സംഘത്തിൽ നിന്നും ആദ്യം പയ്യനെ രക്ഷിക്കാൻ നടത്തുന്ന സംഘട്ടനങ്ങൾ വളരെ മികച്ചു നിന്നു. തോർ എന്ന സൂപ്പർ ഹീറോയിൽ നിന്നും റേക്ക് എന്ന കഥാപാത്രത്തിലേക്ക് മാറുമ്പോഴും തന്റെ അമാനുഷികതയും ഹീറോയിസവും ഇവിടെയും പിന്തുടരുന്നു. വളരെ അനായാസമായി പ്രതിയോഗികളെ കീഴടക്കുന്നതായി പലയിടങ്ങളിലും തോന്നിച്ചു. തുടർന്ന് ഓവിയെ അവിടെന്ന് രക്ഷപ്പെടുത്തി വരുമ്പോൾ തന്നെ പിന്തുടരുന്ന ഒരുപാട് പൊലീസുകാരെ നിർഭയം നേരിട്ട്, രക്ഷപ്പെടുന്ന രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നവയാണ്. ഒറ്റ ഷോട്ടിൽ എടുത്ത സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈഘലൈറ്റുകളിൽ ഒന്നാണ്. ഇതിനിടയിൽ സാജുവും റെക്കും തമ്മിലുള്ള സംഘട്ടനവും മികച്ച കൊറിയോഗ്രാഫി കൊണ്ട് ശ്രദ്ധ നേടി. പക്ഷെ ഇത്തരം രംഗങ്ങളെ മാറ്റി നിർത്തിയാൽ സ്ഥിരം ഫോർമുലയിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ കണ്ടുമറന്ന റെസ്ക്യൂ ചിത്രങ്ങൾ പോലെ തന്നെയാണ് ഈ ചിത്രവും. ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ പ്രേക്ഷകന് പുതുമയൊന്നും സമ്മാനിക്കുന്നില്ല എന്നതും മറ്റൊരു പോരായ്മയാണ്. ചിലയിടങ്ങളിൽ നായകന്റെ വികാരതലങ്ങളെ കാണിച്ചു തരുന്നുണ്ടെകിലും അതൊന്നും ഗുണം ചെയ്തില്ല. തുടക്കത്തിലേ ഷൂട്ടിങ് രംഗങ്ങൾ പബ്‌ജി പോലുള്ള ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗേമുകളെ അനുസ്മരിച്ചെങ്കിലും അവസാനത്തോടടുക്കുമ്പോൾ അതിൽ ആവർത്തന വിരസത അനുഭവപ്പെട്ടു. ചിത്രത്തിലുടനീളം ഓവിയും റെക്കും തമ്മിലുള്ള അടുപ്പം കാണിക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. ക്ളൈമാക്സിലോടടുക്കുമ്പോൾ ഇത്തരം രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും എത്രത്തോളം അത് പ്രേക്ഷകരിലേക്ക് എത്തി എന്നത് ചിന്തിക്കേണ്ടതാണ്. ആമിർ ആസിഫ് എന്ന വില്ലന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നായകനും വില്ലനും നേർക്കുനേർ വരുന്ന രംഗം പോലും ചിത്രത്തിലില്ല. ഇടയ്ക്ക് വില്ലന്റെ അനുയായികൾ നായകനെതിരെ ആക്രമണം അഴിച്ചുവിടുന്നുണ്ടെകിലും, മിക്കപ്പോഴും പോലീസ് - നായകൻ സംഘട്ടനങ്ങളാണ് ചിത്രത്തിൽ. സാജുവായി അഭിനയിച്ച രൺദീപ് ഹൂഡ തന്റെ കഥാപാത്രം ഗംഭീരമാക്കി. പങ്കജ് ത്രിപാഠിയും നല്ല പ്രകടനമായിരുന്നു. മറ്റുള്ളവർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
പോരായ്മകൾ ഉണ്ടെങ്കിലും ഇന്ത്യയിലെമ്പാടുമുള്ള ആക്ഷൻ സിനിമ ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തതിനു പിറകെ നിരവധിപേർ ചിത്രം കാണുകയും സോഷ്യൽ മീഡിയയിൽ പ്രതികരണം പങ്കുവയ്ക്കുകയും ചെയ്തു. കണ്ടുമടുത്ത ഫോർമുല ആണെങ്കിലും പുതുമയാർന്ന ആക്ഷൻ രംഗങ്ങൾ ഉള്ളതിനാൽ ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. 

Comments

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012