ബ്യൂട്ടിഫുള്‍(Beautiful)


  യെസ്‌ സിനിമാസിണ്റ്റെ ബാനറില്‍ ആനന്ദ്‌ കുമാറ്‍ നിറ്‍മിച്ച്‌ വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'.ജയസൂര്യ,അനൂപ്‌ മേനോന്‍, മേഘ്നാ രാജ്‌ എന്നിവറ്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്ക്ടെയില്‍ എന്ന ചിത്രത്തിന്‌ ശേഷം ജയസൂര്യയും-അനൂപ്‌ മേനോനും ഒന്നിക്കുകയാണ്‌ ബ്യൂട്ടിഫുളിലൂടെ.നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനാല്‍ തന്നെ ഇന്ന്‌ റിലീസായ ചിത്രത്തിന്‌ തിയേറ്ററില്‍ വാന്‍ സ്വീകരണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ കോഴിക്കോട്‌ കോറണേഷനിലേക്ക്‌ വച്ച്‌ പിടിച്ചത്‌. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊഴികെ(കൃഷ്ണനും രാധയും ആദ്യ ദിവസം ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌) ബാക്കിയെല്ലാം നേരിടുന്ന ആദ്യ ആഴ്ചയിലെ പ്രതിസന്ധി ഇവിടെയും കണ്ടു.ആകെ അന്‍പതില്‍ കുറവ്‌ ആളുകള്‍ മാത്രമാണ്‌ ചിത്രം കാണാന്‍ എത്തിയത്‌. പണ്ടൊക്കെ മലയാളസിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയേ കാണൂ എന്ന്‌ വാശിപിടിച്ചവര്‍ വരെ ഇന്നു പടത്തിണ്റ്റെ ക്യാമറാപ്രിണ്റ്റ്‌(പ്രീ-ഡിവിഡി) റിലീസും നോക്കി ഇണ്റ്റര്‍നെറ്റില്‍ കണ്ണും നട്ടിരിക്കുന്ന കാഴ്ച്ചയാണ്‌ കണ്ടുവരുന്നത്‌.ആകെ പത്തോ ഇരുപതോ ശതമാനം സിനിമകള്‍ മാത്രം വിജയം കാണൂന്ന കേരളത്തില്‍ തിയേറ്ററില്‍ പ്രേക്ഷകരുടെ എണ്ണം അതിലും കുറവായി കാണപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.ട്രാഫിക്‌,സാള്‍ട്ട്‌ ആണ്റ്റ്‌ പെപ്പര്‍,ഇന്ത്യന്‍ റുപ്പീ തുടങ്ങിയ നല്ല ചിത്രങ്ങള്‍ അതും മൌത്ത്‌ പബ്ളിസിറ്റി ഒന്ന്‌ കൊണ്ട്‌ മാത്രം വിജയിച്ചവയാണ്‌.ആദ്യദിവസങ്ങളില്‍ തിയേറ്ററുകളിലേക്കുള്ള തള്ളീക്കയറ്റം ഇന്ന്‌ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയാണ്‌.ഈ വസ്തുതകള്‍ കണക്കിലെടുത്ത്‌ കൊണ്ട്‌ തന്നെ 'ബ്യൂട്ടിഫുള്‍' കാണാനുള്ള പ്രേക്ഷകരുടെ ഗണ്യമായ കുറവ്‌ എന്നെ അലോസരപ്പെടുത്തിയില്ല.വി.കെ.പ്രകാശ്‌ ജയസൂര്യയെ വച്ച്‌ ചെയ്യുന്ന നാലാമത്‌ ചിത്രമാണിത്‌.ഇവരുടെ കൂട്ടുകെട്ട്‌ കാര്യമായ സംഭാവനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നത്‌ കൊണ്ട്‌ തന്നെ മലയാളസിനിമയിലെ അവിഭാജ്യഘടകമായൈ മാറിയ അനൂപ്‌ മേനോണ്റ്റെ പുതിയ ചിത്രം എന്ന വസ്തുതയാണ്‌ എന്നെ ഈ ചിത്രത്തിലേക്ക്‌ ആകര്‍ഷിച്ചത്‌.പേരുപോലെ തന്നെ മനോഹരമാണ്‌ ബ്യൂട്ടിഫുള്‍ എന്ന ഈ വി.കെ.പി ചിത്രം. അനൂപ്‌ മേനോണ്റ്റെ തിരക്കഥ സംവിധായകനെ ഏറെ സഹായിച്ചു എന്ന്‌ വേണം പറയാന്‍.ചിത്രത്തിലെ സംഗീതത്തിലും,ചായാഗ്രഹണത്തിലും,അഭിനയത്തിലും തുടങ്ങി എല്ലാ കലാ-സാങ്കേതിക മേഘലയിലും ഈയൊരു മനോഹാരിത സൂക്ഷിക്കാന്‍ വി.കെ.പ്രകാശിനു കഴിഞ്ഞു. 
 
സംഗീതത്തിണ്റ്റെ മേമ്പൊടി ചേര്‍ത്ത്‌ മനോഹരമായൊരു സൌഹൃദത്തിണ്റ്റെ കഥ പറയുകയാണ്‌ 'ബ്യൂട്ടിഫുള്‍'. മലയാളസിനിമയുടെ ഗന്ധര്‍വ്വന്‍മാരായ പി.പത്മരാജനും,ജോണ്‍സണ്‍ മാസ്റ്റര്‍ക്കും സമര്‍പ്പിച്ച്‌ കൊണ്ടാണ്‌ ചിത്രം തുടങ്ങുന്നത്‌.ചിത്രത്തില്‍ പലയിടങ്ങളിലും ഇവരുടെ മാന്ത്രികസ്പര്‍ശമുള്ള ശൃഷ്ടികള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനാലാവണം ഇത്‌.ജന്‍മനാ ഇരുകൈ-കാലുകള്‍ക്ക്‌ ചലനശേഷി നഷ്ടപ്പെട്ട 'സ്റ്റീഫന്‍ ലൂയിസ്‌(ജയസൂര്യ)' തണ്റ്റെ പഴയ വീട്ടിലേക്ക്‌ താമസം മാറുന്നിടത്താണ്‌ ചിത്രം തുടങ്ങുന്നത്‌.അച്ചന്‍ 'പ്രിന്‍സ്‌ ലൂയിസ്‌' സമ്പാദിച്ച സ്വത്തിന്‌ അച്ചണ്റ്റെ കാലശേഷം പതിനാലാം വയസ്സില്‍ അവകാശിയായവനാണ്‌ സ്റ്റീഫന്‍.സ്വത്ത്‌ പങ്കിട്ടെടുക്കാന്‍ സ്റ്റീഫണ്റ്റെ മരണം കാത്തിരിക്കുന്ന ബന്ധുക്കള്‍ നിരവധിയാണെന്നറിഞ്ഞതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ അച്ചണ്റ്റെ പഴയ ചങ്ങാതിമാരോടൊത്ത്‌ കഴിയുകയാണ്‌ സ്റ്റീഫന്‍.തളര്‍ന്നുപോയ തണ്റ്റെ ശരീരത്തിനെ വക വയ്ക്കാതെ വളരെ പോസിറ്റീവ്‌ ആയി ജീവിക്കുകയാണ്‌ സ്റ്റീഫന്‍.എപ്പോഴും പുഞ്ചിരിക്കുന്ന മുഖം അവനില്‍ കാണാം.ഇതിനിടെയാണ്‌ യാദൃശ്ചികമായി തണ്റ്റെ മരിച്ചുപോയ കൂട്ടുകാരണ്റ്റെ ശബ്ദത്തോട്‌ സാമ്യതയുള്ള ഗായകന്‍ ജോസിനെ(അനൂപ്‌ മേനോന്‍) ഒരു റസ്റ്റോറണ്റ്റില്‍ വച്ച്‌ സ്റ്റീഫന്‍ കാണുന്നത്‌. തനിക്കു വേണ്ടി തണ്റ്റെ വീട്ടില്‍ വന്ന്‌ പാടാമോയെന്ന ആവശ്യത്തിന്‌ സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ നേരിടുന്ന ജോസിന്‌ ഒടുവില്‍ സമ്മതം മൂളേണ്ടിവന്നു.അങ്ങനെയാണ്‌ ജോസും സ്റ്റീഫനും ഒന്നിക്കുന്നത്‌.സ്റ്റീഫനു വേണ്ടി ജോസ്‌ ഗിറ്റാറിണ്റ്റെ കമ്പികള്‍ മീട്ടി ഗാനങ്ങള്‍ ആലപിച്ചു.അങ്ങനെ ഇവരുടെ സൌഹൃദം വളര്‍ന്നു.ഇതിനിടയില്‍ ടി.വി.യില്‍ തൂവാനത്തുമ്പികള്‍ സിനിമ കാണുമ്പോള്‍ അതിലെ പശ്ചാത്തലസംഗീതം ഒരുക്കിയ ജോണ്‍സണ്‍ മാഷിനെക്കുറിച്ചും,ക്ളാരയ്ക്ക്‌ അദ്ദേഹം നല്‍കിയ പശ്ചാതലസംഗീതം കേള്‍ക്കുമ്പോള്‍ മനസ്സില്‍ അറിയാതെ ഓടിയെത്തുന്ന പ്രണയവും ജോസ്‌ വിവരിച്ചു.അനൂപ്‌ മേനോന്‍ എന്ന തിരക്കഥാകൃത്ത്‌ ഇവിടെ സാധാരണക്കാരായ മലയാളികളുടെ, വ്യക്തമായി പറഞ്ഞാല്‍ തൂവനതുമ്പികളേയും, പത്മരാജനേയും നെഞ്ചിലേറ്റിയ സിനിമാപ്രേമികളൂടെ മനസ്സറിഞ്ഞ്‌ എഴുതിതയ്യാറാക്കിയ രംഗങ്ങളാണിതെന്ന്‌ തോന്നി.ജോസ്‌-സ്റ്റീഫന്‍ സൌഹൃദത്തിലേക്കാണ്‌ ഇതിനിടെ അജ്ഞലി(മേഘ്ന രാജ്‌) കടന്നുവരുന്നത്‌.പിന്നീട്‌ ഇവരുടെ മൂന്നുപേരുടേയും സൌഹൃദവും ജോസില്‍ അഞ്ജലിയോട്‌ വളരുന്ന പ്രണയവും ഒടുവില്‍ കടന്നുവരുന്ന സസ്പന്‍സ്‌ രംഗങ്ങളും കടന്ന്‌ ചിത്രം ശുഭകരമായ അന്ത്യത്തിലേക്ക്‌ കടക്കുന്നു.  

ബഹളങ്ങളില്ലാത്ത ചിത്രമാണ്‌ ബ്യൂട്ടിഫുള്‍.വളരെ പതുക്കെ കഥ പറഞ്ഞുവരുന്ന രീതിയിലാണ്‌ ചിത്രം മുന്നോട്ട്‌ നീങ്ങുന്നത്‌.സ്റ്റീഫനായി അഭിനയിച്ച ജയസൂര്യയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌.വളരെ മികവോടെ ചെയ്തിരിക്കുന്നു ജയസൂര്യ ഈ വേഷം.എന്നാല്‍ ഈ ചിത്രത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്‌ അനൂപ്‌ മേനോണ്റ്റെ സാന്നിദ്ധ്യമാണ്‌.കലാമൂല്യമുള്ള ചിത്രങ്ങളില്‍ ഇന്ന്‌ കാണുന്ന മുഖങ്ങളില്‍(തിരക്കഥ,കോക്ക്ടെയില്‍,പ്രണയം,ട്രാഫിക്ക്‌ തുടങ്ങിയവ) സുപരിചിതമാണ്‌ അനൂപ്‌ മേനോണ്റ്റേത്‌.തനിക്കായി തണ്റ്റെ കഴിവുകളും,ന്യൂനതകളും അറിഞ്ഞ്‌ സ്വയം എഴുതിയ കഥാപാത്രമായതിനാല്‍ തന്നെ വളരെ അനായാസമായി ജോസിനെ അനൂപ്‌ മേനോന്‌ അവതരിപ്പിക്കാനായി.ആത്മസുഹൃത്തിനായി പല സ്വപ്നങ്ങളൂം ഉപേക്ഷിച്ച ജോസ്‌ എന്ന കഥാപാത്രം പ്രേക്ഷകമനസ്സില്‍ മായതെ നില്‍ക്കും, തീര്‍ച്ച. മേഘ്നയെ പുതിയൊരു ഗെറ്റപ്പില്‍ ഒരുക്കിയിരിക്കുകയാണ്‌ ബ്യൂട്ടിഫുളില്‍ അഞ്ജലിയിലൂടെ.മുന്‍പ്‌ ചെയ്ത യക്ഷിയും ഞനും,രഘുവിണ്റ്റെ സ്വന്തം റസിയെ എന്നീ ചിത്രങ്ങളില്‍ കണ്ട മേഘ്നയില്‍ നിന്നും ഒരുപാട്‌ മാറിയിരിക്കുന്നു ഇവിടെ.വലിയൊരു പൊട്ടും, സാരിയും ഒരു നാടന്‍പെണ്ണായി മാറാന്‍ മേഘ്നയെ സഹായിച്ചു.കൂടുതല്‍ സുന്ദരിയാവുകയും ചെയ്തു.അഭിനയവും മോഷമാക്കിയില്ല.രഞ്ജിത്‌ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായി മാറിയ ടിനി ടോം,പിന്നണിഗായകന്‍ ഉണ്ണിമേനോന്‍,ജയന്‍,കൊച്ചുപ്രേമന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തി മികച്ച അഭിനയം കാഴ്ചവെച്ചു.

ഒരുവട്ടം കേള്‍ക്കുമ്പോള്‍ തന്നെ മനോഹരമായിതോന്നുന്ന ഗാനങ്ങള്‍ മറ്റൊരു പ്ളസ്‌ പോയണ്റ്റ്‌ ആണ്‌.അനൂപ്‌ മേനോണ്റ്റെ തന്നെ വരികള്‍ക്ക്‌ ഈണം നല്‍കിയത്‌ രതീഷ്‌ വേഗയാണ്‌.ഇതില്‍ ഏറ്റവും മനോഹരം 'മഴനീര്‍തുള്ളികള്‍' എന്ന ഗാനമാണ്‌.ചായാഗ്രഹണത്തിലെ മനോഹാരിത ഈ ഗാനത്തെ സുന്ദരമാക്കുന്നു.ജോസിന്‌ അഞ്ജലിയോട്‌ തോന്നുന്ന പ്രണയം കാണിക്കുന്ന ഈ ഗാനം അതിണ്റ്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ ക്യാമറാമാന്‍ ജോമോന്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്‌.ജോസിണ്റ്റെയും സ്റ്റീഫണ്റ്റേയും സൌഹൃദത്തിണ്റ്റെ ആഴം ദൃശ്യമാക്കുന്ന 'മൂവന്തിയായി' എന്ന ഗാനവും ഹൃദ്യമാണ്‌.അവസാനഭാഗങ്ങളില്‍ കടന്നുവരുന്ന ഫ്യൂഷന്‍ രീതിയിലുള്ള ഗാനം അതുവരെയുള്ള സിനിമയുടെ താളത്തിന്‌ സ്വല്‍പ്പം കോട്ടം തട്ടിച്ചെങ്കിലും പിന്നീട്‌ ഈ ഗാനം ആവശ്യമെന്ന്‌ തോന്നിച്ചു.മഹേഷാണ്‌ എഡിറ്റിംഗ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. തുടക്കത്തില്‍ ജോസിണ്റ്റെ കടന്നുവരവ്‌ വരെ സ്വല്‍പ്പം വെറുപ്പിച്ചതും,തെസ്നീഖാണ്റ്റെ തമാശാരംഗങ്ങളും,ഇടയ്ക്കിടക്കായി ഇഴുകിച്ചേരാത്ത വിധത്തില്‍ ചേര്‍ത്തുവച്ച ഉണ്ണിമേനോണ്റ്റെ രംഗങ്ങളും ഒഴിച്ചാല്‍ മനോഹരമാണ്‌ ഈ ചിത്രം.മനോഹരമായ സൌഹൃദത്തിണ്റ്റെ കഥ അതിലും മനോഹരമായ രീതിയില്‍ പറഞ്ഞുതരുന്ന ചിത്രം'ബ്യൂട്ടിഫുള്‍'.ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ഭാവുകങ്ങള്‍ നേരുന്നു, ഇനിയുള്ള ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെ... 

റേറ്റിംഗ്‌:7/10

Comments

Post a Comment

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ