കാസനോവ (Casanovva)


കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളിപ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്‌ ട്രാഫിക്‌. മലയാളസിനിമയുടെ പുതിയ തുടക്കം എന്നൊക്കെ വിശേഷിപ്പിച്ച ചിത്രം 2011 ലെ ആദ്യ ഹിറ്റ്‌ ആയിരുന്നു. ഇതിലെ തിരക്കഥാകൃത്തുക്കളായിരുന്ന സഞ്ജയ്‌- ബോബി സഹോദരങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.വ്യത്യസ്തമായ പ്രമേയം, വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത ട്രാഫിക്കിണ്റ്റെ തിരക്കഥാരചയിതാക്കളൂടെ പുത്തന്‍ പ്രതീക്ഷ എന്ന നിലയില്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു കാസനോവ.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ ഡ്രീം പ്രോജക്ട്‌ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന കാസനോവ മൂന്ന്‌,നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ചിത്രീകരണം ആരംഭിച്ചത്‌.മോഹന്‍ലാല്‍ ടൈറ്റില്‍ റോളായ 'കാസനോവ' എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായി എത്തുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ ശക്തമായി.ഇടക്ക്‌ പത്തിരുപത്‌ പെണ്‍കുട്ടികളുടെ കൂടെ ടൈറ്റില്‍ സോങ്ങും, പ്രണയിച്ച്‌ കൊതിതീരാത്ത കാസനോവയുടെ പ്രണയത്തെകുറിച്ചുള്ള പ്രഭാഷണവും പുറത്തിറങ്ങി.പിന്നീട്‌ ഒരു 2  വര്‍ഷത്തേക്ക്‌ യാതൊരു വാര്‍ത്തയും വന്നില്ല.കാസനോവ ഉപേക്ഷിച്ചു എന്നു വരെയായി കാര്യങ്ങള്‍. ഇതിനിടയില്‍ ചിത്രത്തിനുവേണ്ടി കാസ്റ്റ്‌ ചെയ്ത ഒട്ടുമിക്ക അഭിനേതാക്കളേയും അഭിനയിപ്പിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്‌ 'ഇവിടം സ്വര്‍ഗ്ഗമാണ്‌' എന്ന ചിത്രം പുറത്തിറക്കി. ഈയിടെയാണ്‌ കാസനോവ വീണ്ടും തുടങ്ങുന്നു എന്ന വാര്‍ത്ത പരന്നത്‌. പൂര്‍ണ്ണമായും ദുബായില്‍ വച്ച്‌ കോടികള്‍ നുടക്കി ചിത്രീകരിച്ച കാസനോവ പിന്നീട്‌ പലവിധ ഷെഡ്യൂളിങ്ങിലൂടെ ചിത്രീകരണം പൂര്‍ത്തിയാക്കി.അങ്ങനെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കാസനോവ ജനുവരി 26 ഇന്നോളം കേട്ടിട്ടില്ലാത്ത തിയേറ്ററുകളില്‍ പോലും റിലീസ്‌ ചെയ്ത്‌ പുതിയ റെക്കോറ്‍ഡ്‌ ശൃഷ്ടിച്ചു. 
ഈ പ്രതീക്ഷകള്‍ക്കും, പരസ്യങ്ങള്‍ക്കും കാസനോവയെ രക്ഷിക്കാനായില്ല.വ്യത്യസ്തമായ പ്രമേയത്തെ തിരക്കഥയിലൂടെ എഴുതിഫലിപ്പിക്കാന്‍ രചയിതാക്കള്‍ക്ക്‌ കഴിയാതെപോയി.പൂക്കള്‍ പറിക്കുന്ന ലാഘവത്തോടെ ഏതൊരു പെണ്ണിനേയും പ്രണയത്തില്‍ വീഴ്ത്താന്‍ കഴിവുള്ള കാസനോവ എന്ന പൂക്കച്ചവടക്കാരനെ ചുറ്റിപറ്റി സഞ്ചരിക്കുന്ന തിരക്കഥയില്‍,പക്ഷെ പ്രേക്ഷകരില്‍ പ്രണയത്തിണ്റ്റെ ആഴം കാണിച്ചുകൊടുക്കുന്ന ഒരു രംഗം പോലുമില്ല എന്നതാണ്‌ സവിശേഷത. കാസനോവ എന്ന കഥാപാത്രത്തിനോട്‌ മോഹന്‍ലാല്‍ ഏറെക്കുറെ നീതി പുലര്‍ത്തിയെങ്കിലും, ചില രംഗങ്ങളില്‍ ഇതാണോ കാസനോവ എന്നു ചിന്തിച്ച്‌ പോകുന്ന തരത്തിലേക്ക്‌ മോഹന്‍ലാലിണ്റ്റെ അഭിനയവും, വസ്ത്രധാരണവും വഴുതിപ്പോകുന്നു എന്നത്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനതയായി മാറി. നീണ്ട ഷെഡ്യൂളിങ്ങും, തിരക്കഥയിലെ ഇഴച്ചിലും, ഇതിനെ നന്നായിതന്നെ ബാധിച്ചിട്ടുണ്ടെന്ന്‌ സാരം. ഒരു കഥാപാത്രമായി മാറാന്‍,പ്രത്യേകിച്ച്‌ ഇത്രയും സ്റ്റൈലിഷ്‌ ആയി ചിത്രീകരിക്കാന്‍ ശ്രമിച്ച ഒന്നായ കാസനോവയായി മാറാന്‍ മാറിവരുന്ന ഷെഡ്യൂളിങ്ങില്‍ കഴിയാതെ പോകുന്നത്‌ മറ്റൊരു കാരണമാണ്‌. അന്യഭാഷചിത്രങ്ങളില്‍ അമീര്‍ഖാനേയും, കമല്‍ഹാസനേയും പോലുള്ള നടന്‍മാര്‍ കഥാപാത്രപൂറ്‍ണ്ണതയ്ക്ക്‌ വേണ്ടി ഒന്നോ രണ്ടോ വര്‍ഷം കഠിനാധ്വാനം ചെയ്യുന്നത്‌ പോലെ ചെയ്തിരുന്നെങ്കില്‍ കാസനോവയായി മോഹന്‍ലാലിനു   മാറാന്‍ കഴിഞ്ഞേനെ.

ട്രാഫിക്കും, നോട്ട്ബുക്കും എഴുതി ബോബി സഞ്ജയും,തണ്റ്റെ മൂന്ന്‌ ചിത്രങ്ങളിലൂടെ റോഷന്‍ ആന്‍ഡ്രൂസും ഹിറ്റുകള്‍ ശൃഷ്ടിച്ചുകൊണ്ടിരിക്കെ ഇവര്‍ക്ക്‌ സംഭവിക്കാന്‍ കാത്തിരുന്ന പിഴവ്‌ കാസിനോവയിലൂടെ സംഭവിച്ചു.നാല്‌ യുവാക്കള്‍ നടത്തുന്ന കൊള്ളയിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌... ദുബായിലെ ഏതോ ഒരു പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച്‌ നാല്‍വര്‍ സംഘം രക്ഷപ്പെടുന്നു.ഇതിനു ശേഷം  പ്രണയനായകനായ കാസനോവയെ അവതരിപ്പിക്കുന്ന രംഗങ്ങളാണ്‌.കാമുകിമാരുടെ കാത്തിരിപ്പിനൊടുവില്‍ ഒരു പാട്ടിലൂടെ നായകണ്റ്റെ രംഗപ്രവേശനം.ഒരുപാട്‌ സുന്ദരിമാരുടെ കൂടെ ആടിപ്പടിനടക്കുന്ന കാസനോവ.കാസനോവയെ ശ്രീ കൃഷ്ണനായി ഉപമിച്ചെഴുതിയിരിക്കുന്ന ഈ പാട്ടില്‍ ഇടയ്ക്ക്‌ ശ്രീ കൃഷ്ണനായി തന്നെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.പാട്ടിനുശേഷം കാസനോവ ദുബായ്‌ നഗരത്തില്‍ എത്തിചേരുന്നു. ഹന്ന(ലക്ഷ്മി റായ്‌) യുടെ ചേട്ടണ്റ്റെ വിവാഹച്ചടങ്ങിന്‌ പങ്കെടുക്കാന്‍ വന്ന കാസനോവ നാല്‍വര്‍ സംഘത്തിണ്റ്റെ മോഷണവാര്‍ത്ത അറിയുന്നു.എതോ പൂര്‍വ്വകാലസ്മരണ സ്ക്രീനില്‍ തെളിയുന്നു. പിന്നീടെന്തോ  ഉദ്ദേശത്തോട്‌ കൂടി  കൂടി ഇവരെ പിന്തുടര്‍ന്ന്‌ പോകുന്ന കാസനോവയുടെ കഥയാണ്‌ പിന്നീട്‌ പറയുന്നത്‌.ഇതിനായി തിരഞ്ഞെടുത്ത 'ഫാള്‍ ഇന്‍ ലൌ' എന്ന റിയാലിറ്റി ഷോയും, ഒട്ടും കലങ്ങാത്ത പ്രണയകഥകളും പ്രേക്ഷകരെ നന്നായി ബോറടിപ്പിച്ചു.ഇണ്റ്റര്‍വല്‍ രംഗമാണ്‌ ഒടൂവില്‍ അല്‍പമെങ്കിലും ആശ്വാസമായത്‌.രണ്ടാം പകുതിയില്‍ കാസനോവയുടെ പൂര്‍വ്വകാലം ആണ്‌ പറയാന്‍ ശ്രമിക്കുന്നത്‌.പെണ്‍കുട്ടികളെ വളച്ച്‌ നടക്കുന്ന കാസനോവ സമീറ(ശ്രിയ സരണ്‍) യുമായി യഥാര്‍ത്ഥപ്രണയത്തില്‍ പെടുന്നു.തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ രംഗങ്ങളൂം മറ്റുമാണ്‌ പിന്നീട്‌. തികച്ചും സാധാരണമായ ക്ളൈമാക്സും, ഇടയ്ക്കിടക്ക്‌ തുന്നിച്ചേര്‍ത്ത കാസനോവയുടെ പ്രണയസങ്കല്‍പങ്ങളും, പ്രതീക്ഷിക്കാതെ കടന്നുവരുന്ന പാട്ടുകളും, 2  മണിക്കൂറ്‍  35 മിനുട്ട്‌ നീളുന്ന കാസനോവയെ ഒരു ബോറന്‍ ചിത്രമാക്കി.  

കോണ്‍ഫിഡണ്റ്റ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റിണ്റ്റെയും, ആശീര്‍വാദ്‌ സിനിമാസിണ്റ്റെയും ബാനറില്‍ സി.ജെ.റോയ്‌, ആണ്റ്റണി പെരുമ്പാവൂറ്‍ എന്നിവര്‍ നിര്‍മ്മിച്ച ഈ ബിഗ്ബജറ്റ്‌ ചിത്രം 'കോണ്‍ഫിഡണ്റ്റ്‌ കാസനോവ' എന്ന പേരില്‍ ആണ്‌ റിലീസിനെത്തിയത്‌.മോഹന്‍ലാലിണ്റ്റെ നായികയായി ശ്രിയ സരണ്‍ ആണ്‌ അഭിനയിച്ചിരിക്കുന്നത്‌.ലക്ഷ്മി റായ്‌, റോമ, സഞ്ജന എന്നീ നായികമാരും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.വില്ലന്‍മാരായി എത്തിയ നാല്‌ ചെറുപ്പക്കാരുടെ പ്രകടനം കയ്യടി നേടി.ജഗതിയും, ശങ്കറും, ലാലു അലക്സും, പോലീസ്‌ ഓഫീസറായി റിയാസ്‌ ഖാനും ചിത്രത്തിലുണ്ട്‌.ഗോപീ സുന്ദര്‍, അല്‍ഫോണ്‍സ്‌ ജോസഫ്‌, ഗൌരി ലക്ഷ്മി എന്നിവരാണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌. സയനോര പാടിയ 'കണ്ണാ നീയോ' എന്ന ഗാനം കാസനോവയുടെ അവതരണത്തില്‍ ചേര്‍ത്തിരിക്കുന്നത്‌. 'ഹേ മനോഹരതീരമേ' എന്ന പാട്ട്‌ ഒരു ബാര്‍ ഡാന്‍സിലൊതുക്കിയത്‌ നന്നായില്ല.ചിത്രത്തില്‍ ഏറ്റവും മനോഹരമായി തോന്നിയ കുറച്ച്‌ കാര്യങ്ങളില്‍ ഒന്ന് 'ഓമനിച്ചുമ്മ വയ്ക്കുന്ന' എന്ന ഗാനമാണ്‌. ... ഈ പാട്ടിണ്റ്റെ രംഗങ്ങളും വരികളോട്‌ ഏറെ നീതിപുലര്‍ത്തി.എന്നാല്‍ ചിത്രത്തില്‍ 'സഖിയെ' എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടുത്താതിരുന്നതിനോടുള്ള അമര്‍ഷം ഇവിടെ രേഖപ്പെടുത്തുന്നു. പ്രണയം തുളുമ്പുന്ന വരികളും, സംഗീതവും നിറഞ്ഞ ഈ ഗാനം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.വിജയ്‌ യേശുദാസും, ശ്വേതയും ചേര്‍ന്ന്‌ ആലപിച്ച ഈ ഗാനത്തിന്‌ വരികളെഴുതിയതും, സംഗീതം നിര്‍വ്വഹിച്ചതും ഗൌരി ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ്‌.ദുബായ്‌ നഗരത്തിണ്റ്റെ സൌന്ദര്യം ഒപ്പിയെടുത്ത ജിം ഗണേഷിണ്റ്റെ ചായാഗ്രഹണം കാസനോവയുടെ ഓരോ രംഗങ്ങള്‍ക്കും മിഴിവേകി.സംഘട്ടനരംഗങ്ങളും  മോശമില്ലാതെ  ചിത്രീകരിച്ചിരിക്കുന്നു.റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകണ്റ്റെ പ്രതിഭാസ്പര്‍ശം പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നുണ്ട്‌.ഈയൊരു ഗുണം തന്നെയാണ്‌ ചിത്രത്തെ അല്‍പമെങ്കിലും പിടിച്ചുനിറ്‍ത്തുന്നത്‌...... .

പ്രേക്ഷകറ്‍  പ്രതീക്ഷിച്ചതൊന്നും നല്‍കാന്‍ കഴിയാതെ പോയതാണ്‌ കാസനോവയ്ക്കു പറ്റിയ വലിയ പാളിച്ച. ഒരു സ്റ്റൈലിഷ്‌ ചിത്രം എന്നും, ആവറേജ്‌ എന്നുമൊക്കെ പലവിധാഭിപ്ര്യായങ്ങള്‍ പരക്കുന്നുണ്ടെങ്കിലും,ഇതൊന്നും ചിത്രത്തിനെ വിജയത്തിലേക്ക്‌ നയിക്കുമെന്ന് തോന്നുന്നില്ല.ആദ്യദിവസം മികച്ച കളക്ഷന്‍ നേടിയ കാസനോവയ്ക്ക്‌ പിന്നീട്‌ ഈ ഒരു മുന്നേറ്റം നടത്താന്‍ കഴിയാതെ പോയതും മേല്‍പ്പറഞ്ഞ പോരായ്മകള്‍ കൊണ്ടാണ്‌.ഇനിയുള്ള ദിവസങ്ങളില്‍ ചിത്രം മലയാളസിനിമയുടെ സൂപ്പറ്‍സ്റ്റാറ്‍ മോഹന്‍ലാലിനേയും, മറ്റ്‌ അണിയറപ്രവര്‍ത്തകരേയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

റേറ്റിംഗ്‌ : 5/10


Comments

Popular posts from this blog

നീലവെളിച്ചം (2023)

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ